bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
/
1 Kings 1
1 Kings 1
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 2 →
1
ദാവീദ് രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
2
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
3
അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
4
ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
5
അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
6
അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെശേഷം ആയിരുന്നു അവൻ ജനിച്ചതു.
7
അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു.
8
എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
9
അദോനീയാവു ഏൻ-രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെവെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
10
എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
11
എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
12
ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.
13
നീ ദാവീദ് രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
14
നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
15
അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
16
ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
17
അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.
18
ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
19
അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
20
യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
21
അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
22
അവൾ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു.
23
നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
24
നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
25
അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
26
എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
27
യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
28
ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ് രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
29
എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
30
നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
31
അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ് രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
32
പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.
33
രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.
34
അവിടെവെച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ.
35
അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു.
36
അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
37
യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ് രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
38
അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
39
സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറഞ്ഞു.
40
പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
41
അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
42
അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
43
യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
44
രാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
45
സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
46
അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;
47
രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ് രാജാവിനെ അഭിവന്ദനം ചെയ്വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
48
രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
49
ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി.
50
അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
51
അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻരാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു.
52
അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.
53
അങ്ങനെ ശലോമോൻരാജാവു ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22