bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
/
Mark 14
Mark 14
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
1
രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലേണ്ടത് എങ്ങനെ എന്നു അന്വേഷിച്ചു.
2
ജനത്തിൽ കലഹം ഉണ്ടാകാതിരിക്കുവാൻ ഉത്സവത്തിൽ അരുത് എന്ന് അവർ പറഞ്ഞു.
3
യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽഭരണിയിൽ വളരെ വിലയേറിയതും ശുദ്ധവുമായ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്റെ തലയിൽ ഒഴിച്ചു.
4
അവിടെ ചിലർ ദേഷ്യത്തോടെ: “തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന്?
5
ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിന് വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ കഴിയുമായിരുന്നുവല്ലോ” എന്നിങ്ങനെ തമ്മിൽ പറഞ്ഞു, അവളെ ശാസിച്ചു.
6
എന്നാൽ യേശു: “അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എനിക്ക് ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.
7
ദരിദ്രർ എല്ലായ്പോഴും നിങ്ങളുടെ അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്ക് നന്മചെയ്വാൻ നിങ്ങൾക്ക് കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
8
അവളാൽ കഴിയുന്നത് അവൾ ചെയ്തു; എന്റെ സംസ്ക്കാരത്തിനുവേണ്ടി അവൾ മുമ്പുകൂട്ടി എന്റെ ദേഹത്തിന് തൈലാഭിഷേകം ചെയ്തു.
9
സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതു അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.”
10
പിന്നെ പന്തിരുവരിൽ ഒരുവനായ ഈസ്കര്യോത്താ യൂദാ യേശുവിനെ മഹാപുരോഹിതൻമാർക്ക് ഏല്പിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്ന്.
11
അവർ അത് കേട്ട് സന്തോഷിച്ച് അവന് പണം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു; അവൻ യേശുവിനെ എങ്ങനെ അവർക്ക് ഏല്പിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
12
പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ കഴിക്കുവാൻ ഞങ്ങൾ എവിടെ ഒരുക്കണം എന്നു ചോദിച്ചു.
13
അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യൻ നിങ്ങളെ കണ്ടുമുട്ടും.
14
അവന്റെ പിന്നാലെ ചെല്ലുക അവൻ കടക്കുന്ന വീട്ടിൽചെന്ന് ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
15
അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
16
ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്ന് അവൻ തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.
17
സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
18
അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: “നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
19
അവർ ദുഃഖിച്ചു: ഓരോരുത്തരും: “തീർച്ചയായും അത് ഞാനല്ലല്ലോ” എന്നു അവനോട് ചോദിക്കാൻ തുടങ്ങി.
20
അവൻ അവരോട്: “പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ തന്നേ.
21
മനുഷ്യപുത്രൻ പോകുന്നത് തന്നെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ; എന്നാൽ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന് കൊള്ളാമായിരുന്നു” എന്നു പറഞ്ഞു.
22
അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: “വാങ്ങുവിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.
23
പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്ക് കൊടുത്തു; അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു:
24
“ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്റെ രക്തം.
25
മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി കുടിക്കുന്ന നാൾവരെ ഞാൻ അത് ഇനി അനുഭവിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു അവരോട് പറഞ്ഞു.
26
പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ് മലയ്ക്ക് പോയി.
27
യേശു അവരോട്: “എന്റെ നിമിത്തം നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
28
എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകും” എന്നു പറഞ്ഞു.
29
പത്രൊസ് അവനോട്: “എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല” എന്നു പറഞ്ഞു.
30
യേശു അവനോട്: “ഇന്ന്, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു” എന്നു പറഞ്ഞു.
31
എന്നാൽ പത്രൊസ്: “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല” എന്നു അധികമായി പറഞ്ഞു; അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.
32
അവർ ഗെത്ത്ശമന എന്നു പേരുള്ള സ്ഥലത്തുവന്നപ്പോൾ അവൻ ശിഷ്യന്മാരോട്: “ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു.
33
പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഭ്രമിക്കുവാനും വ്യാകുലപ്പെടുവാനും തുടങ്ങി:
34
“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ” എന്നു അവരോട് പറഞ്ഞു.
35
പിന്നെ അല്പം മുമ്പോട്ടു ചെന്ന് നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
36
“അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഹിതമല്ല അങ്ങയുടെ ഹിതം തന്നേ” ആകട്ടെ എന്നു പറഞ്ഞു.
37
പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നത് കണ്ട് പത്രൊസിനോട്: “ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്ക് കഴിഞ്ഞില്ലയോ?
38
പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.
39
അവൻ പിന്നെയും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
40
മടങ്ങിവന്നപ്പോൾ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നത് കണ്ട്; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.
41
അവൻ മൂന്നാമതു വന്നു അവരോട്: “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, ആ നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
42
എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ ഒറ്റികൊടുക്കുന്നവൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.
43
ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുവനായ യൂദയും അവനോടുകൂടെ മുഖ്യപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
44
അവനെ ഒറ്റികൊടുക്കുന്നവൻ: “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപോകുവിൻ” എന്നു അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
45
യൂദാ വന്ന ഉടനെ യേശുവിന്റെ അടുത്തു ചെന്ന്: “റബ്ബീ,” എന്നു പറഞ്ഞു അവനെ ചുംബിച്ചു.
46
അവർ അവന്റെമേൽ കൈവച്ച് അവനെ പിടിച്ച്.
47
അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാത് അറുത്തു.
48
യേശു അവരോട്: “ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
49
ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തി വരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു” എന്നു പറഞ്ഞു.
50
അപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
51
ഒരു ബാല്യക്കാരൻ തന്റെ ശരീരത്തിന്മേൽ പുതപ്പ് മാത്രം പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ച്.
52
അവനോ ആ പുതപ്പ് അവിടെ വിട്ടു നഗ്നനായി ഓടിപ്പോയി.
53
അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും വന്നു കൂടിയിരുന്നു.
54
പത്രൊസ് മഹാപുരോഹിതന്റെ അരമനയുടെ മുറ്റംവരെ അവനെ അല്പം ദൂരെയായി അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്ന് തീ കാഞ്ഞുകൊണ്ടിരുന്നു.
55
മുഖ്യപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവനെതിരെ സാക്ഷ്യം അന്വേഷിച്ചു, കണ്ടില്ലതാനും.
56
അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം പറഞ്ഞു; എന്നാൽ അവരുടെ സാക്ഷ്യംപോലും ഒത്തുവന്നില്ല.
57
ചിലർ എഴുന്നേറ്റ് അവന്റെ നേരെ:
58
“ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ട്” എന്നു കള്ള സാക്ഷ്യം പറഞ്ഞു.
59
എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
60
മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: “നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നത് എന്ത്?” എന്നു ചോദിച്ചു.
61
അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?” എന്നു ചോദിച്ചു.
62
“ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും” എന്നു യേശു പറഞ്ഞു.
63
അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
64
“ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?” എന്നു ചോദിച്ചു. “അവൻ മരണയോഗ്യൻ” എന്നു എല്ലാവരും വിധിച്ചു.
65
ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും ‘പ്രവചിക്ക’ എന്നു അവനോട് പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ ഏറ്റുവാങ്ങി അടിച്ചു.
66
പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു,
67
പത്രൊസ് തീ കായുന്നത് കണ്ട് അവനെ സൂക്ഷിച്ചുനോക്കി: “നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു.
68
“നീ പറയുന്നത് എന്തെന്ന് ഞാൻ അറിയുന്നുമില്ല, എനിക്ക് മനസ്സിലാകുന്നതുമില്ല” എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പുറത്തു പടിപ്പുരയിലേക്ക് പോയപ്പോൾ കോഴി കൂകി.
69
ആ വേലക്കാരത്തി അവനെ പിന്നെയും കണ്ട് സമീപത്ത് നില്ക്കുന്നവരോട്: “ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ” എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
70
കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു.
71
“നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞ് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
72
ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോട് പറഞ്ഞ വാക്ക് ഓർത്ത് പത്രൊസ് പൊട്ടിക്കരഞ്ഞു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16