bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
/
2 Kings 17
2 Kings 17
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 18 →
1
യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാമാണ്ടിൽ ഏലയുടെ മകനായ ഹോശേയ ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഒൻപതു വർഷം വാണു.
2
അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; എന്നാൽ അത് അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന ഇസ്രായേൽരാജാക്കന്മാർ ചെയ്തതുപോലെ ആയിരുന്നില്ല.
3
അശ്ശൂർരാജാവായ ശല്മനേസർ ഹോശേയയെ ആക്രമിക്കുന്നതിനായി പുറപ്പെട്ടുവന്നു. ഹോശേയ ശല്മനേസറിനു കീഴ്പ്പെട്ടിരുന്ന് അദ്ദേഹത്തിനു കപ്പം കൊടുത്തുവന്നിരുന്നു.
4
എന്നാൽ ഹോശേയ ഈജിപ്റ്റിലെ രാജാവായ സോവിന്റെ അടുക്കൽ സന്ദേശവാഹകരെ അയയ്ക്കുകയും വർഷംതോറും അശ്ശൂർരാജാവിനു കൊടുത്തുകൊണ്ടിരുന്ന കപ്പം കൊടുക്കാതിരിക്കുകയും ചെയ്തതിനാൽ അദ്ദേഹം വഞ്ചകനെന്ന് അശ്ശൂർരാജാവ് കണ്ടെത്തി. അതിനാൽ ശല്മനേസർ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
5
അശ്ശൂർരാജാവ് ഇസ്രായേൽദേശത്തെ മുഴുവൻ ആക്രമിച്ച് ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. ആ ഉപരോധം മൂന്നുവർഷം നീണ്ടുനിന്നു.
6
ഹോശേയയുടെ ഭരണത്തിന്റെ ഒൻപതാംവർഷത്തിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ചടക്കുകയും ഇസ്രായേല്യരെ തടവുകാരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹം അവരെ ഹലഹിലും ഗോസാൻ നദീതീരത്ത് ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
7
ഈ സംഭവങ്ങൾക്കെല്ലാം കാരണം ഇതായിരുന്നു: തങ്ങളെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഇസ്രായേൽ പാപംചെയ്തു. അവർ അന്യദേവന്മാരെ ആരാധിക്കുകയും
8
തങ്ങളുടെ മുൻപിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ നടപ്പാക്കിയ ആചാരങ്ങളും പിൻതുടർന്നു.
9
തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ തെറ്റായ കാര്യങ്ങൾ ഇസ്രായേല്യർ രഹസ്യമായി ചെയ്തു; അവരുടെ പട്ടണങ്ങളിലെല്ലാം—കാവൽഗോപുരംമുതൽ കെട്ടുറപ്പുള്ള നഗരങ്ങൾവരെ—അവർ തങ്ങൾക്കായി ക്ഷേത്രങ്ങൾ ഉണ്ടാക്കി.
10
ഓരോ ഉയർന്ന കുന്നിൻമുകളിലും ഇലതൂർന്ന മരത്തിൻകീഴിലും അവർ ആചാരസ്തൂപങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11
അവരുടെമുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ രാഷ്ട്രങ്ങൾ ചെയ്തിരുന്നതുപോലെ അവർ ഓരോ ക്ഷേത്രത്തിലും ധൂപാർച്ചന നടത്തി. അവർ ദുഷ്ടത പ്രവർത്തിച്ച് യഹോവയുടെ കോപം ജ്വലിപ്പിച്ചു.
12
“നിങ്ങൾ അതു ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ വിഗ്രഹങ്ങളെ ആരാധിച്ചു.
13
“നിങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുക; എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ നിങ്ങൾക്കു നൽകിയതും അനുസരിക്കുന്നതിനായി നിങ്ങളുടെ പിതാക്കന്മാരോടു കൽപ്പിച്ചതുമായ എന്റെ സകലനിയമങ്ങളും അനുസരിച്ച് എന്റെ കൽപ്പനകളും വിധികളും പ്രമാണിക്കുക!” എന്ന് യഹോവ തന്റെ സകലപ്രവാചകന്മാരും ദർശകന്മാരും മുഖേന ഇസ്രായേലിനും യെഹൂദയ്ക്കും മുന്നറിയിപ്പു നൽകി.
14
എന്നാൽ അവർ ചെവിക്കൊണ്ടില്ല. തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ അവരും ദുശ്ശാഠ്യക്കാരായിരുന്നു.
15
യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.
16
അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു.
17
അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.
18
അതുകൊണ്ട് യഹോവ ഇസ്രായേലിനോടു കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രംമാത്രം അവശേഷിച്ചു.
19
യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പ്രമാണിച്ചില്ല. ഇസ്രായേൽ നടപ്പാക്കിയ ആചാരങ്ങൾ അവർ പിൻതുടർന്നു.
20
അതിനാൽ യഹോവ ഇസ്രായേൽവംശത്തെ മുഴുവൻ തള്ളിക്കളഞ്ഞു. അവിടന്ന് അവരെ തള്ളിക്കളയുന്നതുവരെയും അവരെ കൊള്ളചെയ്യുന്നവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
21
യഹോവ ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് വേർപെടുത്തിയപ്പോൾ അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ തങ്ങളുടെ രാജാവാക്കി. യൊരോബെയാം ഇസ്രായേലിനെ വശീകരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് അവരെ അകറ്റിക്കളയുകയും അവരെക്കൊണ്ട് ഒരു മഹാപാപം ചെയ്യിക്കുകയും ചെയ്തു.
22
യൊരോബെയാമിന്റെ സകലപാപങ്ങളിൽനിന്നും വിട്ടുമാറാതെ ഇസ്രായേൽമക്കൾ അവയിൽത്തന്നെ ഉറച്ചുനിന്നു.
23
അതുകൊണ്ട് യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന അവർക്കു മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, ഒടുവിൽ യഹോവ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു. അതിനാൽ ഇസ്രായേൽജനം അവരുടെ ജന്മദേശത്തുനിന്ന് അശ്ശൂരിലേക്കു പ്രവാസികളായി മടങ്ങേണ്ടിവന്നു. ഇന്നും ആവിധംതന്നെ അവർ കഴിയുന്നു.
24
അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവയീം എന്നിവിടങ്ങളിൽനിന്നും ജനങ്ങളെ കൊണ്ടുവന്ന് ഇസ്രായേൽമക്കൾക്കു പകരം ശമര്യയിലെ പട്ടണങ്ങളിൽ പാർപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ പട്ടണങ്ങളിൽ താമസിച്ചു.
25
അവർ അവിടെ അധിവസിച്ചിരുന്നപ്പോൾ യഹോവയെ ആരാധിച്ചിരുന്നില്ല; അതിനാൽ യഹോവ അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു. അവ ജനങ്ങളിൽ ചിലരെ കൊന്നുകളഞ്ഞു.
26
അവർ ഈ വിവരം അശ്ശൂർരാജാവിന് അറിവുകൊടുത്തു: “അങ്ങ് നാടുകടത്തി ശമര്യാപട്ടണങ്ങളിൽ കൊണ്ടുവന്നു പാർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് ആ നാട്ടിലെ ദൈവത്തിന്റെ ആചാരവിധികൾ അറിഞ്ഞുകൂടാ. അതിനാൽ ആ ദൈവം അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു; അവ അവരെ കൊല്ലുന്നു.”
27
അപ്പോൾ അശ്ശൂർരാജാവ് ഈ കൽപ്പന പുറപ്പെടുവിച്ചു: “നിങ്ങൾ ശമര്യയിൽനിന്ന് തടവുകാരായി പിടിച്ചിട്ടുള്ള പുരോഹിതന്മാരിൽ ഒരാൾ അവിടെ പാർക്കുന്നതിനായി തിരിച്ചുപോകട്ടെ! ആ നാട്ടിലെ ദൈവത്തിന്റെ മാർഗം അയാൾ ജനങ്ങളെ പഠിപ്പിക്കട്ടെ!”
28
അങ്ങനെ ശമര്യയിൽനിന്ന് പ്രവാസത്തിലേക്കുപോയ പുരോഹിതന്മാരിൽ ഒരാൾ ബേഥേലിൽ പാർക്കുന്നതിനായി തിരിച്ചുവന്നു. യഹോവയെ ആരാധിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം അവരെ പഠിപ്പിച്ചു.
29
എന്നിരുന്നാലും ഓരോ ദേശത്തുനിന്നുമുള്ള ഓരോ ജനവിഭാഗവും അവരവരുടെ ദേവന്മാരെ ഉണ്ടാക്കി ശമര്യയിൽ അവർ താമസമുറപ്പിച്ച വിവിധ പട്ടണങ്ങളിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
30
ബാബേലുകാർ സൂക്കോത്ത്-ബെനോത്തിനെ പ്രതിഷ്ഠിച്ചു. കൂഥക്കാർ നേർഗാലിനെ പ്രതിഷ്ഠിച്ചു. ഹമാത്തുകാർ അശീമയെ പ്രതിഷ്ഠിച്ചു.
31
അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും പ്രതിഷ്ഠിച്ചു. സെഫർവക്കാർ സെഫർവയീം ദേവന്മാരായ അദ്രമെലെക്കിനും അനമെലെക്കിനും തങ്ങളുടെ മക്കളെ അഗ്നിയിൽ ബലിയർപ്പിച്ചു.
32
അവർ യഹോവയെ ആരാധിച്ചെങ്കിലും മലകളിലെ ക്ഷേത്രങ്ങളിൽ തങ്ങൾക്കുവേണ്ടി പുരോഹിതന്മാരായി സേവനം ചെയ്യുന്നതിന് തങ്ങളുടെ കൂട്ടത്തിൽനിന്ന് എല്ലാത്തരക്കാരെയും പുരോഹിതന്മാരായി നിയമിച്ചു.
33
അങ്ങനെ അവർ യഹോവയെ ആരാധിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന നാട്ടിലെ ആചാരങ്ങളനുസരിച്ച് അവരുടെ സ്വന്തം ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34
ഇന്നുവരെയും അവർ അവരുടെ പഴയ ആചാരങ്ങളെ മുറുകെപ്പിടിച്ചു നിൽക്കുന്നു. യഹോവ ഇസ്രായേൽ എന്നു നാമം നൽകിയ യാക്കോബിന്റെ സന്തതികൾക്കായി കൊടുത്തിരിക്കുന്ന ഉത്തരവുകളിലോ അനുശാസനങ്ങളിലോ നിയമങ്ങളിലോ കൽപ്പനകളിലോ ഇന്നും അവർ ഉറച്ചുനിൽക്കുകയോ യഹോവയെ ആരാധിക്കുകയോ ചെയ്യുന്നില്ല.
35
യഹോവ ഇസ്രായേലുമായി ഒരു ഉടമ്പടി ചെയ്തനാളിൽ ഇപ്രകാരം കൽപ്പിച്ചിരുന്നു. “നിങ്ങൾ അന്യദേവന്മാരെ ആരാധിക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ അവർക്കു ബലികഴിക്കുകയോ ചെയ്യരുത്.
36
പിന്നെയോ, തന്റെ വിസ്മയകരമായ ശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നവനായ യഹോവയെമാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്; തിരുമുമ്പിൽ നിങ്ങൾ നമസ്കരിക്കണം; അവിടത്തേക്ക് നിങ്ങൾ യാഗങ്ങൾ അർപ്പിക്കണം.
37
ആ യഹോവ നിങ്ങൾക്കുവേണ്ടി എഴുതിയിട്ടുള്ള ഉത്തരവുകളും അനുശാസനങ്ങളും നിയമങ്ങളും കൽപ്പനകളും പാലിക്കുന്നതിൽ നിങ്ങൾ ജാഗരൂകരായിരിക്കണം; അന്യദേവന്മാരെ ആരാധിക്കരുത്;
38
ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമം മറക്കരുത്; അന്യദേവന്മാരെ ആരാധിക്കരുത്.
39
അതേ, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക; അവിടന്നാണ് നിങ്ങളുടെ സകലശത്രുക്കളുടെയും കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുന്നത്.”
40
എങ്കിലും അവർ അതു കേൾക്കാതെ തങ്ങളുടെ പഴയ രീതികൾ അനുസരിച്ചു ജീവിച്ചു.
41
ഈ ജനം യഹോവയെ ആരാധിച്ചപ്പോൾത്തന്നെ തങ്ങളുടെ വിഗ്രഹങ്ങളെയും സേവിച്ചിരുന്നു. അവരുടെ മക്കളും മക്കളുടെ മക്കളും ഇന്നുവരെയും തങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ ചെയ്തുവരുന്നു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25