bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
/
Numbers 11
Numbers 11
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
1
ഇതിനുശേഷം, യഹോവ കേൾക്കെ ജനം തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചു പിറുപിറുത്തു, അതു കേട്ടപ്പോൾ അവിടത്തെ കോപം ജ്വലിച്ചു. അപ്പോൾ യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അതിർത്തിയിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
2
ഉടനെതന്നെ ജനം മോശയോടു നിലവിളിച്ചു; അദ്ദേഹം യഹോവയോടു പ്രാർഥിച്ചു, അഗ്നി കെട്ടടങ്ങി.
3
യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തിയതിനാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.
4
അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും?
5
ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു.
6
എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!”
7
മന്നാ വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും കാഴ്ചയ്ക്ക് ഗുല്ഗുലു സമാനവും ആയിരുന്നു.
8
ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ എടുക്കും. അവർ അതു കലത്തിൽ പാകംചെയ്തെടുക്കുകയോ അപ്പമുണ്ടാക്കുകയോ ചെയ്തുവന്നു. അതിന്റെ രുചി ഒലിവെണ്ണചേർത്തുണ്ടാക്കിയ ധാന്യപ്പലഹാരംപോലെയായിരുന്നു.
9
രാത്രി പാളയത്തിൽ മഞ്ഞിനോടൊപ്പം മന്നയും പൊഴിയും.
10
കുടുംബങ്ങളോരോന്നും സ്വന്തം കൂടാരവാതിൽക്കലിരുന്നു നിലവിളിക്കുന്നതു മോശ കേട്ടു. യഹോവ അത്യന്തം കോപിച്ചു; മോശയ്ക്കും അനിഷ്ടമുണ്ടായി.
11
അദ്ദേഹം യഹോവയോടു ചോദിച്ചു: “അങ്ങയുടെ ദാസന്റെമേൽ അങ്ങ് ഈ ക്ലേശം വരുത്തിയതെന്തിന്? എന്നോടു കൃപ കാണിക്കാതെ ഈ ജനത്തിന്റെയെല്ലാം ഭാരം എന്റെമേൽ വെച്ചതെന്തിന്?
12
ഞാനാണോ ഈ ജനത്തെയെല്ലാം ഗർഭംധരിച്ചത്? ഞാനാണോ അവരെ പ്രസവിച്ചത്? അവരുടെ പൂർവികരോട് അങ്ങ് ശപഥംചെയ്തു വാഗ്ദാനം നൽകിയ ദേശത്തേക്ക് ഒരു ധാത്രി ശിശുവിനെ വഹിക്കുന്നതുപോലെ അവരെ എന്റെ കൈകളിൽ വഹിച്ചുകൊണ്ടുപോകാൻ അങ്ങ് എന്നോട് കൽപ്പിക്കുന്നതെന്തിന്?
13
ഈ ജനത്തിനെല്ലാം ഞാൻ എവിടെനിന്നു മാംസം കൊണ്ടുവരും? ‘ഞങ്ങൾക്കു തിന്നാൻ മാംസം തരിക’ എന്ന് അവർ എന്നോടു നിലവിളിച്ചുകൊണ്ടിരിക്കുന്നു.
14
ഈ ജനത്തെയെല്ലാം തനിയേ പോറ്റാൻ എനിക്കു കഴിവില്ല; ഇത് എനിക്ക് അതിഭാരം ആകുന്നു.
15
ഇപ്രകാരമാണ് അങ്ങ് എന്നോടു പ്രവർത്തിക്കുന്നതെങ്കിൽ, എന്നെ കൊന്നുകളയണമേ. എന്നോടു കനിവുതോന്നി എന്റെ അരിഷ്ടത ഞാൻ കാണാൻ അനുവദിക്കരുതേ.”
16
യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പ്രഭുക്കന്മാരും മേൽവിചാരകരുമായി അംഗീകരിക്കപ്പെട്ട ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ എഴുപതുപേരെ എന്റെ അടുക്കൽ കൊണ്ടുവരിക. അവർ വന്ന് സമാഗമകൂടാരത്തിങ്കൽ നിന്നോടൊപ്പം നിൽക്കട്ടെ.
17
അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും; നിന്റെമേലുള്ള ആത്മാവിൽ അൽപ്പം എടുത്ത് അവരുടെമേൽ പകരും. ജനത്തിന്റെ ഭാരം വഹിക്കാൻ അവർ നിന്നെ സഹായിക്കും, അങ്ങനെ നീ തനിയേ അതു വഹിക്കേണ്ടിവരികയില്ല.
18
“ജനത്തോടു പറയുക: ‘നാളേയ്ക്കായി നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക, നാളെ നിങ്ങൾ മാംസം ഭക്ഷിക്കും. “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് എത്ര നന്നായിരുന്നു!” എന്നു നിങ്ങൾ കരയുന്നത് യഹോവ കേട്ടു. ഇപ്പോൾ യഹോവ നിങ്ങൾക്കു മാംസം തരും. നിങ്ങൾ അതു തിന്നും.
19
കേവലം ഒരു ദിവസമോ രണ്ടു ദിവസമോ അഞ്ചോ പത്തോ ഇരുപതോ ദിവസമോ അല്ല;
20
ഒരുമാസം മുഴുവൻ—അതു നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് നിങ്ങൾക്ക് അറപ്പുണ്ടാകുന്നതുവരെ—നിങ്ങൾ തിന്നും. കാരണം നിങ്ങളുടെ മധ്യത്തിലുള്ള യഹോവയെ നിങ്ങൾ ത്യജിച്ച് “ഞങ്ങൾ ഈജിപ്റ്റിൽനിന്നും പോന്നതെന്തിന്” എന്നു പറഞ്ഞ് അവിടത്തെ മുമ്പാകെ നിലവിളിച്ചല്ലോ.’ ”
21
എന്നാൽ മോശ പറഞ്ഞു: “ഇവിടെ ആറുലക്ഷം യോദ്ധാക്കളുടെ മധ്യേ ഞാൻ നിൽക്കുന്നു, എന്നിട്ടും ‘ഞാൻ അവർക്ക് മാംസം കൊടുക്കും; അവർ ഒരുമാസം അതു ഭക്ഷിക്കും’ എന്ന് അങ്ങു പറയുന്നു.
22
ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറത്താലും അവർക്ക് തൃപ്തിയാകുമോ? സമുദ്രത്തിലെ മത്സ്യം മുഴുവനും പിടിച്ചാലും അവർക്കു തികയുമോ?”
23
യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ കുറുകിപ്പോയോ? ഞാൻ അരുളിച്ചെയ്യുന്നത് നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”
24
അങ്ങനെ മോശ പുറത്തുചെന്ന് യഹോവ പറഞ്ഞത് ജനത്തോട് അറിയിച്ചു. എഴുപതു തലവന്മാരെ അദ്ദേഹം വിളിച്ചുകൂട്ടി കൂടാരത്തിനുചുറ്റും നിർത്തി.
25
അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങിവന്ന് മോശയോടു സംസാരിച്ചു. അദ്ദേഹത്തിന്റെമേലുണ്ടായിരുന്ന ആത്മാവിൽനിന്ന് കുറെ എടുത്ത് തലവന്മാരായ ആ എഴുപതു പുരുഷന്മാരുടെമേൽ പകർന്നു. ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു, പക്ഷേ, പിന്നീട് അവർ അങ്ങനെ ചെയ്തില്ല.
26
എന്നാൽ എൽദാദ്, മേദാദ് എന്ന രണ്ടുപേർ പാളയത്തിൽത്തന്നെ താമസിച്ചു. അവർ ഗോത്രത്തലവന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടവരായിരുന്നെങ്കിലും കൂടാരത്തിലേക്കിറങ്ങിച്ചെന്നില്ല. എങ്കിലും ആത്മാവ് അവരുടെമേലും ആവസിച്ചു. അവർ പാളയത്തിൽവെച്ചു പ്രവചിച്ചു.
27
ഒരു യുവാവ് ഓടിച്ചെന്ന് മോശയോടു പറഞ്ഞു: “എൽദാദും മേദാദും പാളയത്തിൽ പ്രവചിക്കുന്നു.”
28
യൗവനംമുതൽ മോശയുടെ സഹായിയായിരുന്ന നൂന്റെ മകനായ യോശുവ അപ്പോൾ പറഞ്ഞു: “എന്റെ യജമാനനായ മോശയേ, അവരെ തടയണമേ!”
29
എന്നാൽ മോശ മറുപടി പറഞ്ഞു: “എന്നെയോർത്ത് നീ അസൂയപ്പെടുന്നോ? യഹോവയുടെ സർവജനവും പ്രവാചകന്മാരാകണമെന്നും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരണമെന്നുമാണു ഞാൻ ആഗ്രഹിക്കുന്നത്!”
30
ഇതിനുശേഷം മോശയും ഇസ്രായേലിലെ ഗോത്രത്തലവന്മാരും പാളയത്തിലേക്കു മടങ്ങി.
31
അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു.
32
ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി.
33
എന്നാൽ മാംസം അവരുടെ പല്ലുകൾക്കിടയിൽ ഇരിക്കുമ്പോൾ, അതു ചവച്ചിറക്കുന്നതിനു മുമ്പുതന്നെ, യഹോവയുടെ കോപം ജനത്തിനുനേരേ ജ്വലിച്ചു. അതുകൊണ്ട് അവിടന്ന് അവരെ ഒരു കഠിനബാധകൊണ്ടു സംഹരിച്ചു.
34
മറ്റു ഭക്ഷണങ്ങൾക്കായി മുറവിളി കൂട്ടിയ ജനത്തെ അവിടെ അടക്കിയതിനാൽ ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരായി.
35
കിബ്രോത്ത്-ഹത്താവയിൽനിന്ന് ജനം ഹസേരോത്തിലേക്കു യാത്രചെയ്ത് അവിടെ കുറച്ചുനാൾ താമസിച്ചു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36